Wednesday, November 30, 2011

ഇനി അഴിയെണ്ണില്ല, ചപ്പാത്തിയെണ്ണും

ജയിലും ഗോതമ്പുണ്ടയും തമ്മിലുള്ള ബന്ധം ചരിത്രാതീതകാലം മുതലുള്ളതാണ്.ഇപ്പോ ഒരു ജയിലിലും ഉണ്ട പ്രധാനഭക്ഷണമല്ല.ജയിലില്‍ ഇനി നാലുനേരം ബിരിയാണിയും ചില്ലി ചിക്കനുമായാലും ജയിലില്‍ പോയിട്ടില്ലാത്തവര്‍ക്ക് ഈ ഉണ്ട കണക്ഷന്‍ അങ്ങനെ പെട്ടെന്ന് വിട്ടുകളയാന്‍ പറ്റില്ല.അധികം കളിച്ചാല്‍ നിന്നെ ഞാനുണ്ട തീറ്റിക്കും എന്നു പറഞ്ഞാല്‍ അതിനര്‍ഥം കേസുകൊടുക്കുമെന്നും തദ്വാരാ ജയിലില്‍ പോകേണ്ടി വരുമെന്നുമാണ്.പഴയതുപോലെ അവിടെപ്പോയി ചുമ്മാ അഴിയെണ്ണി ബോറടിക്കേണ്ടി വരുമെന്ന ടെന്‍ഷനും വേണ്ട.വളരെ ക്രിയേറ്റീവായി എണ്ണാന്‍ പറ്റിയ സാധനങ്ങള്‍ അവിടെ വേറെയുണ്ട്.


Production unit: Additional Director-General of Prisons Alexander Jacob,
actor Muktha, and directors Vasanth and Cheran at the
chappathi-making unit of the Central Prison, Poojappura.

ജയില്‍ ഇന്ന്സുന്ദരമായ ഒരു സ്ഥലമാണ്.പുറത്തുള്ളതിനെക്കാള്‍ ശാന്തിയും സമാധാനവും സ്വസ്ഥതയും അച്ചടക്കവും സുരക്ഷിതത്വവും അവിടെയുണ്ട്.പോരെങ്കില്‍ എല്ലാവര്‍ക്കും ജോലിയും മാന്യമായ വേതനവും. ആറു മാസം ജയിലില്‍ കിടന്ന ഗോവിന്ദച്ചാമി വെളുത്തുരുണ്ട് തുടുത്ത് സുന്ദരക്കുട്ടനായതു നമ്മള്‍ കണ്ടതാണ്.തൂക്കിലേറാനുള്ള സമയമാകുമ്പോഴേക്കും ആള്‍ സിനിമാനടനെപ്പോലെയായിത്തീരും.സ്വന്തം വീട്ടില്‍ കിട്ടിയിട്ടുള്ളതിനെക്കാള്‍ സ്നേഹമാണ് ജയിലില്‍ കിട്ടിയതെന്ന് ബാലകൃഷ്ണപിള്ളയും പറഞ്ഞിട്ടുണ്ട്.

അങ്ങനെയുള്ള ജയിലില്‍ നിന്ന് സമൂഹത്തിന് ഒരു നന്മകൂടി ലഭിക്കുമ്പോള്‍ മറ്റെല്ലാ വിവാദങ്ങള്‍ക്കുമപ്പുറം അത് തിളക്കമേറിയതും സമൂഹത്തിന് അഭിമാനിക്കാവുന്നതുമായിരിക്കും. ജയിലിലെ ജോലി എന്നു വച്ചാല്‍ പാറമടയില്‍ കല്ലുപൊട്ടിക്കലാണ് എന്നാണ് മലയാള സിനിമയില്‍ കണ്ടിട്ടുള്ളത്.കേരളത്തിന് പുറത്ത് അത് കോള്‍ സെന്റര്‍ വരെയായിട്ടുണ്ട്.ഇവിടെ സംഗതി ചപ്പാത്തിയിലെത്തി നില്‍ക്കുമ്പോള്‍ അത് ഏറ്റവും പ്രൊഫഷനലായ രീതിയിലാണെന്നത് നമുക്കഭിമാനിക്കാവുന്ന കാര്യമാണ്. ഒരു പക്ഷെ, കേരളത്തിലെ ഏറ്റവും മികച്ച ചപ്പാത്തിക്കമ്പനിയായി പൂജപ്പുര സെന്‍ട്രല്‍ ജയില്‍ മാറുകയാണ്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ നിര്‍മിക്കുന്ന പൂജപ്പുര ജയില്‍ ചപ്പാത്തികള്‍ വിപണിയിലിറങ്ങി,ഏറ്റവും കുറഞ്ഞ വിലയില്‍. അഞ്ചെണ്ണം അടങ്ങുന്ന പത്തു രൂപയുടെ പായ്ക്കറ്റാണു ഇന്നലെ വിപണിയിലിറക്കിയത്.രണ്ടു രൂപയ്ക്ക് 30 ഗ്രാമുള്ള ചപ്പാത്തി.2.64 ലക്ഷം രൂപയുടെ യന്ത്രത്തിലാണു ജയിലില്‍ ചപ്പാത്തി നിര്‍മിക്കുന്നത്. മണിക്കൂറില്‍ രണ്ടായിരത്തിലേറെ ചപ്പാത്തി ഈ യന്ത്രത്തില്‍ ഉണ്ടാക്കാം. മുന്തിയ ഹോട്ടലുകളിലെ ഷെഫുമാരുടെ വേഷവും കയ്യുറയും മുഖംമൂടിയുമൊക്കെ ധരിച്ചാണു തടവുകാര്‍ ചപ്പാത്തി നിര്‍മിക്കുന്നത്. ജയില്‍ ചപ്പാത്തി വിപണിയില്‍ സജീവമാകുന്നതോടെ മറ്റു ചപ്പാത്തി നിര്‍മാതാക്കളും വില കുറയ്ക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

തമിഴ് സിനിമയുടെ ചിത്രീകരണത്തിനു ജയിലിലെത്തിയ നടന്‍ ചേരനും നടി മുക്തയും ചേര്‍ന്നാണ് ചപ്പാത്തിയുടെ വിപണനോദ്ഘാടനം നിര്‍വഹിച്ചത്.ദിവസവും 700 ചപ്പാത്തിയുടെ ഓര്‍ഡര്‍ ഉദ്ഘാടനത്തലേന്നു തന്നെ ലഭിച്ചു കഴിഞ്ഞു. 500 ചപ്പാത്തിക്കു മേലുള്ള ഓര്‍ഡര്‍ ഒരുമിച്ചു ലഭിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നിര്‍മിച്ചു നല്‍കുമെന്നാണ് ജയില്‍ സൂപ്രണ്ട് ബി. പ്രദീപ് പറഞ്ഞിരിക്കുന്നത്.കുറഞ്ഞ വിലയ്‍്ക്ക് നല്ല അസ്സല്‍ ചപ്പാത്തി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇനി മുതല്‍ പൂജപ്പുര ജയിലിനെ ഓര്‍ക്കുക.

ചുമ്മാ ചപ്പാത്തിയുണ്ടാക്കിയിട്ട് സരോജ്‍കുമാര്‍ പൊറോട്ട ഉണ്ടാക്കിയതുപോലെ അവരുതെന്നു നിര്‍ബന്ധമുള്ള അധികൃതര്‍ കൃത്യമായ മാര്‍ക്കറ്റ് സ്റ്റഡിക്കു ശേഷമാണ് പദ്ധതിക്കു തുടക്കമിട്ടത്.തലസ്ഥാന നഗരിയില്‍ 11 ലക്ഷം ജനമുണ്ട്. ദിവസം 15 ലക്ഷം ചപ്പാത്തി ഇവര്‍ ഉപയോഗിക്കുന്നു. ഇതില്‍ രണ്ടു ലക്ഷം ചപ്പാത്തി വിപണിയില്‍ നിന്നാണു ജനം വാങ്ങുന്നത്. ആറു രൂപയാണ് ഒരു ചപ്പാത്തിയുടെ വിപണി വില. അവിടെയാണു 30 ഗ്രാം ഭാരമുള്ള നല്ല ചപ്പാത്തി രണ്ടു രൂപയ്ക്കു ജയില്‍ അധികൃതര്‍ വിപണിയിലെത്തിക്കുന്നത്.സംഗതി ഹിറ്റാകുമെന്നതില്‍ സംശയമില്ല.വിയ്യൂര്‍ ജയിലിലുണ്ടാക്കുന്ന 4000 ചപ്പാത്തികള്‍ നിലവില്‍ തൂശൂര്‍ പട്ടണത്തില്‍ വിറ്റുപോകുന്നുണ്ട്. സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്ന ബേക്കറി യൂണിറ്റിന്റെ പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ തിഹാര്‍ ജയിലില്‍ നിര്‍മിക്കുന്നതു പോലെ ബ്രെഡ് നിര്‍മിച്ചു വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More