Saturday, April 7, 2012

ദൗത്യസേന നഗ്നരാക്കി പീഡിപ്പിച്ചു: വീരപ്പന്റെ ഭാര്യ

ബാംഗ്ലൂര്‍: വനംകൊളളക്കാരന്‍ വീരപ്പനെ പിടികൂടാനായി നിയോഗിച്ച പ്രത്യേക ദൗത്യസേനയുടെ ക്രൂരതകളെ കുറിച്ച് വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമാവുന്നു.



ദൗത്യസേനയുടെ ഉപമേധാവിയും കര്‍ണാടക മുന്‍ ഡിജിപിയുമായ ശങ്കര്‍ ബിദ്‌രിയുടെ നേതൃത്വത്തിലുള്ള സംഘം പട്ടികവര്‍ഗസ്ത്രീകളെ മൃഗീയമായി പീഡിപ്പിച്ചുവെന്നാണ് മുത്തുലക്ഷ്മി വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

പട്ടികവര്‍ഗകോളനികളിലെ 400 ഓളം സ്ത്രീകളെ ദൗത്യസേന പീഡിപ്പിച്ചു. ഒട്ടേറെ യുവതികളെ നഗ്നരാക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഷോക്കേല്‍പ്പിക്കുകയും ചെയ്തു. തങ്ങളെ കണ്ണു മൂടിക്കെട്ടി പല രഹസ്യകേന്ദ്രങ്ങളിലും എത്തിച്ചാണു പീഡിപ്പിച്ചതെന്നും മുത്തുലക്ഷ്മി പറയുന്നു. കൊല്ലുമെന്ന് പേടിച്ചാണ് ഇത്രയും കാലം തങ്ങള്‍ ഇക്കാര്യം പുറംലോകത്തെ അറിയിക്കാതിരുന്നത്.

താനടക്കമുള്ള ഇരുപതോളം സ്ത്രീകളെ പൊലീസുകാര്‍ ചോദ്യം ചെയ്യല്‍ എന്ന പേരില്‍ പീഡിപ്പിച്ചു. തന്റെ കെട്ടുതാലി പോലും പൊലീസുകാര്‍ വലിച്ചു പൊട്ടിച്ചു. എന്നാല്‍ ഈ അതിക്രമങ്ങളെ കുറിച്ച് അന്വേഷിച്ച സദാശിവ കമ്മീഷന്‍ മുമ്പാകെ തെളിവു നല്‍കാന്‍ ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും മുത്തുലക്ഷ്മി പറഞ്ഞു.



വീരപ്പന്റെ ജീവിതകഥ എന്ന പേരില്‍ തമിഴിലും കന്നടയിലുമായി പുറത്തിറക്കുന്ന സിനിമ തങ്ങളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമാണ്. സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണെ്ടന്നും മുത്തുലക്ഷ്മി അറിയിച്ചു. അതേസമയം മുത്തുലക്ഷ്മിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ തനിയ്‌ക്കെതിരെ നടന്നു വരുന്ന ഗൂഡാലോചനയുടെ ഭാഗമാണെന്ന് ശങ്കര്‍ ബിദ്‌രി പ്രതികരിച്ചു.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More