Thursday, February 9, 2012

പ്രവാസി സ്വപ്‌നസാഫല്യം പദ്ധതി തുടങ്ങി

തിരുവനന്തപുരം: പ്രവാസി മലയാളികളെ സഹായിക്കുന്നതിന് സംസ്ഥാന നോര്‍ക്ക വകുപ്പ് വിപുലമായ പദ്ധതികള്‍ക്ക് രൂപം നല്‍കി വരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ നിന്ന് മോചിതരാകുന്ന മലയാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കുന്ന സ്വപ്ന സാഫല്യം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


സാമൂഹ്യ പ്രതിബദ്ധതയോടെ ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകളും വ്യക്തികളും സഹായഹസ്തവുമായി ഇതിനോടകം മുന്നോട്ട് വന്നിട്ടുണ്ട്.ഗള്‍ഫ് നാടുകളില്‍ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്യുകയോ നിയമലംഘനം നടത്തുകയോ ചെയ്ത് ജയിലിലടയ്ക്കപ്പെടുന്നവരെ പുറത്തെത്തിക്കുന്ന കാര്യത്തില്‍ ഏറെ പരിമിതികളുണ്ട്.എന്നാല്‍ നടപടിക്രമങ്ങളിലെ തെറ്റുകള്‍ മൂലവും സാങ്കേതികകാരണങ്ങളാലും ജോലി വാഗ്ദാനം ചെയ്‌പ്പെട്ട് ഗള്‍ഫ് നാടുകളില്‍ എത്തി വഞ്ചിതരായവരുള്‍പ്പെടെ ജയിലില്‍ നിന്നും മോചിതരാകാന്‍ കഴിയാത്ത മലയാളികള്‍ക്ക് എല്ലാ വിധ സഹായവും എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.


സൗദി ജയിലില്‍ നിന്നും മോചിതനായ കല്ലാച്ചേരി മാത്യുവിന്റെ കുടുംബത്തിന് ആദ്യ മടക്കയാത്രാ ടിക്കറ്റ് നല്‍കി മുഖ്യമന്ത്രി സ്വപ്നസാഫല്യം പദ്ധതി ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതായി ചടങ്ങില്‍ അധ്യക്ഷനായിരുന്ന നോര്‍ക്ക വകുപ്പു മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.

ഗള്‍ഫ് ജയിലുകളില്‍ നിന്നും ഇനിയും മോചിതരായി മടങ്ങി വരാനുള്ളവര്‍ക്കും ടിക്കറ്റ് നല്‍കും. തിരുവനന്തപുരത്ത് നടന്ന ആഗോള പ്രവാസി സംഗമത്തില്‍ പങ്കെടുക്കവേ സൗദി അറേബ്യയില്‍ തടവില്‍ കഴിയുന്ന മലയാളികളുടെ ജയില്‍ മോചനത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ നോര്‍ക്ക പൂര്‍ത്തിയാക്കിയാല്‍ അവര്‍ക്ക് സൗജന്യ യാത്ര ടിക്കറ്റ് നല്‍കുമെന്ന് ദമാം ഐടിഎല്‍ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ദിഖ് അഹമ്മദ് ഹാജി വ്യക്തമാക്കിയിരുന്നു.

സൗദി അറേബ്യയിലെയും മറ്റ് ഗള്‍ഫ് നാടുകളിലെയും ജയിലുകളില്‍ നിന്നും മോചിതരാകുന്നവര്‍ക്കും പാസ്‌പോര്‍ട്ടും മറ്റ് രേഖകളും നഷ്ടപ്പെട്ട പ്രവാസികള്‍ക്കും സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക വകുപ്പും നോര്‍ക്ക റൂട്ട്‌സും ഐടിഎല്‍ഇറാം ഗ്രൂപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.ചടങ്ങില്‍ മന്ത്രിമാരായ കെ.ബാബു, വി.എസ്.ശിവകുമാര്‍, അടൂര്‍ പ്രകാശ് എന്നിവരും ഐടിഎല്‍ ചെയര്‍മാന്‍ സിദ്ദിഖ് അഹമ്മദ് ഹാജി മുതലായവരും സംബന്ധിച്ചു.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More