Showing posts with label സന്തോഷ്‌ പണ്ഡിറ്റ്‌. Show all posts
Showing posts with label സന്തോഷ്‌ പണ്ഡിറ്റ്‌. Show all posts

Friday, October 28, 2011

ചലച്ചിത്ര മൃഗയാ വിനോദം

ബെര്‍ളിത്തരങ്ങള്‍ - ഒരു സിനിമയെ സംബന്ധിച്ച് അതിന്റെ താരമൂല്യം കൊണ്ടുള്ള ആകെയൊരു പ്രയോജനമാണ് ഇനിഷ്യല്‍ പുള്‍ അഥവാ കഥ എന്താണെന്ന് അന്വേഷിക്കാതെ താരത്തിന്റെ കട്ടൗട്ട് കണ്ട് തിയറ്ററിലെത്തുന്ന ജനക്കൂട്ടം.ഇങ്ങനെ രണ്ടു നാലു ദിനം കൊണ്ടൊരു സിനിമയെ തണ്ടിലേറ്റിനടത്താന്‍ തക്കവണ്ണം പ്രാപ്തന്‍മാരായ താരങ്ങളെ നമ്മള്‍ സൂപ്പര്‍ താരങ്ങള്‍ എന്നു വിളിക്കുകയും ഈ മിനിമം ഗാരണ്ടിക്ക് പ്രതിഫലമായെന്നോണം അവര്‍ക്ക് വമ്പന്‍ പ്രതിഫലം നല്‍കുകയും ചെയ്യുന്നു.




പരസ്യങ്ങളും കട്ടൗട്ടുകളുമില്ലാതെ, തന്ത്രപരമായ മാര്‍ക്കറ്റിങ് വിദ്യകളില്ലാതെ അത്തരത്തില്‍ തന്റെ താരമൂല്യമൊന്നുകൊണ്ടു മാത്രം ജനക്കൂട്ടങ്ങളെ തിയറ്ററിലെത്തിച്ച ലോകത്തിലെ ആദ്യത്തെ താരം എന്നു നിരീക്ഷകരും നിരൂപകരും വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ കാര്യത്തില്‍ മീഡിയ സിന്‍ഡിക്കറ്റ് വലിയ കണ്‍ഫ്യൂഷനിലാണ്. അദ്ദേഹത്തെ അഭിനന്ദിക്കണോ, വിചിത്രജീവിയായി അവതരിപ്പിക്കണോ അതോ സോഷ്യല്‍ മീഡിയ മോഡല്‍ പിന്തുടര്‍ന്ന് ആക്ഷേപിക്കണോ ? എന്തു ചെയ്താലും സന്തോഷ് സാര്‍ അതൊരു ഭൂഷണമായേ കരുതൂ.കുറസോവയെപ്പോലെയോ സത്യജിത് റേയെപ്പോലെയോ ഒരു ചലച്ചിത്രകാരന്‍ ആവുക എന്നതല്ല അദ്ദേഹത്തിന്റെ ലക്ഷ്യം. സിനിമക്കാരനായി പേരെടുക്കുക എന്നതാണ്. അത് അദ്ദേഹം സാധിച്ചിരിക്കുന്നു.അഭിനന്ദിക്കത്തക്കതായി ഒന്നും അദ്ദേഹം ചെയ്തിട്ടില്ല. എന്നാല്‍,അസാധ്യമെന്നു തോന്നുന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഉറച്ച വിശ്വാസത്തോടെ നിരന്തരം കഠിനാധ്വാനം ചെയ്താല്‍ അത് ഉറപ്പായും സാധിക്കും എന്ന തത്വത്തിന് ഒരു മികച്ച ഉദാഹരണം കൂടി അദ്ദേഹം നല്‍കി.



സന്തോഷ് പണ്ഡിറ്റിനെപ്പറ്റി കൂടുതല്‍ പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.കാരണം, സന്തോഷ് പണ്ഡിറ്റിന്റെ ബെസ്റ്റ് ടൈംസ് കഴിഞ്ഞു. തൃശൂര്‍ ബിന്ദുവിലും എറണാകുളം കാനൂസിലും നടക്കുന്നത് സന്തോഷ് പണ്ഡിറ്റ് വധമാണെന്നു പലരും ധരിച്ചിട്ടുണ്ട്.അത് ശരിയല്ല.സന്തോഷ് പണ്ഡിറ്റ് വധം സോഷ്യല്‍ മീഡിയ നിര്‍വഹിച്ചു കഴിഞ്ഞു.ഇപ്പോള്‍ നടക്കുന്നത് പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഉള്ളിലെ കലാകാരന്റെ മൃതദേഹത്തില്‍ കല്ലെറിയുന്ന ഹീനമായ ചടങ്ങാണ്.ലോകസിനിമാ ചരിത്രത്തെ കിടിലം കൊള്ളിക്കുന്ന മറ്റ് 16 കൃത്യങ്ങള്‍ പോലെ തന്നെ ഈ ചടങ്ങിന്റെയും മുഖ്യകാര്‍മികന്‍ സന്തോഷ് പണ്ഡിറ്റ് തന്നെയാണ്.



മുഖ്യധാരാ സംവിധായകന്‍മാര്‍ക്കു പോലും തിയറ്റര്‍ കിട്ടാത്ത സാഹചര്യത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമയ്‍ക്ക് തിയറ്റര്‍ കിട്ടിയ സാമൂഹികസാഹചര്യത്തെപ്പറ്റി പലരും വിസ്മയിക്കുന്നുണ്ട്.തിയറ്ററുകള്‍ 60000 രൂപയ്‍ക്ക് വാടകയ്‍ക്ക് എടുത്താണ് അദ്ദേഹം സിനിമ പ്രദര്‍ശിപ്പിക്കുന്നത്. അല്ലാതെ തിയറ്ററുകാര്‍ പടമെടുത്ത് പ്രദര്‍ശിപ്പിക്കുന്നതല്ല.വാടകയ്‍ക്കെടുത്ത തിയറ്ററില്‍ നിന്നു വല്ല വരുമാനവും ഉണ്ടായാല്‍ അത് മുഴുവന്‍ വാടകയ്‍ക്ക് എടുത്തയാള്‍ക്കാണ്. എന്നാല്‍ തിയറ്ററിലെ തിരക്കും റെക്കോര്‍ഡ് കലക്ഷനും കണ്ടതോടെ ഒരു തിയറ്ററുകാരന്‍ സാധാരണപോലെ കളക്ഷന്‍ ഷെയര്‍ മാത്രമേ നല്‍കൂ എന്നു പറഞ്ഞ് ആ പാവത്തിനെ ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞു കേട്ടു.മൊത്തം ബിസിനസിലെയും ഏറ്റവും നാറിയ സംഭവമാണ് ആ തിയറ്ററുടമയുടേത് എന്നത് പറയാതിരിക്കാന്‍ വയ്യ.


തിയറ്ററില്‍ ആര്‍ത്തലയ്‍ക്കുന്ന യുവപ്രേക്ഷകസമൂഹമാണ് ചര്‍ച്ചയിലെ പ്രധാന പോയിന്റ്.ഇത് യുവത്വത്തിന്റെ ആഘോഷമാണ് എന്നാണ് പലരും വിശേഷിപ്പിക്കുന്നത്.ചെറുപ്പക്കാരെ ഒപ്പം നിര്‍ത്തുന്നതാണ് വിജയത്തിനുള്ള ഫോര്‍മുല എന്നു വിശ്വസിക്കുന്നവര്‍ക്ക് ചെറുപ്പക്കാരുടെ ഈ തള്ളല്‍ കണ്ട് കണ്ണു തള്ളുന്നതില്‍ തെറ്റില്ല.എന്നാല്‍,ഫേസ്‍ബുക്ക്-ടൊറന്റ് തലമുറയിലെ മനോരോഗികളുടെ ആര്‍ത്തനാദങ്ങളെ പ്രേക്ഷകന്റെ ഹര്‍ഷാരവങ്ങളായി തെറ്റിദ്ധരിക്കുന്നിടത്താണ് നിരൂപകര്‍ക്കും നിരീക്ഷകര്‍ക്കും അടിതെറ്റുന്നത്.സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ സിനിമയും സ്വീകരിക്കപ്പെട്ടു എന്നതല്ല,മൂന്നേകാല്‍ മണിക്കൂര്‍ ഭ്രാന്തമായ മനസ്സോടെ ഒരാളെ തെറിവിളിക്കുന്നതിന്റെ ലൈംഗികസംതൃപ്തിക്കു വേണ്ടി 60 രൂപ മുടക്കാന്‍ തയ്യാറായ ഒരു സമൂഹം ഇവിടെയുണ്ട് എന്നതാണ് ഗുരുതരമായ സ്ഥിതിവിശേഷം.



ഇതുവരെ സന്തോഷ് പണ്ഡിറ്റിനെ അവഗണിച്ചിരുന്ന ബുദ്ധിജീവികളും അദ്ദേഹത്തെ വ്യാഖ്യാനിച്ചു തുടങ്ങിയിട്ടുണ്ട്.മുഖ്യധാരാ സിനിമയ്‍ക്കു നേരേ സാധാരണക്കാരന്റെ എന്തോ ഡാഷ് ആണ് ഈ സിനിമയുടെ വിജയം എന്നൊക്കെ അവറ്റകള്‍ ആക്രോശിക്കുന്നുണ്ട്.അനുകമ്പ അര്‍ഹിക്കുന്ന തീര്ത്തും ദുര്ബലനായ ഒരാളെ കരുത്തന്മാരും സംസ്‍കാര സമ്പന്നരുമായ ജനക്കൂട്ടം ആക്രമിച്ചു കീഴ്‍പ്പെടുത്തുന്നതിനെ കലാസ്വാദനം എന്നു വിളിക്കാനാവില്ല.സന്തോഷ് പണ്ഡിറ്റിനെക്കാള്‍ അദ്ദേഹത്തെ തെറി വിളിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണ് സമൂഹത്തിനു വെല്ലുവിളി എന്നതില്‍ സംശയമില്ല.തന്റെ വിഡിയോകള്‍ കൊണ്ടാണ് യൂ ട്യൂബ് പച്ചപിടിച്ചതെന്നും താനാണ് മലയാള സിനിമയെ നയിക്കാന്‍ പോകുന്ന യങ് സൂപ്പര്‍ സ്റ്റാറെന്നും വിശ്വസിക്കുന്ന സന്തോഷ് പണ്ഡിറ്റിനെ സത്യങ്ങള്‍ ബോധ്യപ്പെടുത്താനാവാത്തതോ അതോ ഒന്നും തനിക്കു ബോധ്യമായിട്ടില്ലെന്ന് അദ്ദേഹം ഭാവിക്കുന്നതോ ?

Celebrations inside Theatre



പ്രകൃതിനിയമം അനുസരിച്ച് അര്‍ഹിക്കുന്ന വിജയമാണ് (അദ്ദേഹം ഇതിനെ വിജയമായി കാണുന്നതുതൊണ്ട്)സന്തോഷ് പണ്ഡിറ്റ് നേടിയിരിക്കുന്നത്.പ്രസിദ്ധിക്കും കുപ്രസിദ്ധിക്കുമിടയില്‍ ഇക്കാലത്ത് വലിയ വേര്‍തിരിവുകളില്ലാത്തതിനാല്‍ സന്തോഷ് പണ്ഡിറ്റ് പ്രസിദ്ധനാണ് എന്നു തന്നെ പറയാം.പഠിക്കേണ്ടതും പരിശോധിക്കേണ്ടതും സന്തോഷ് പണ്ഡിറ്റ് ഫാന്‍സിന്റെ തലയാണ്.തിയറ്ററിനുള്ളില്‍ തെറി വിളിക്കുകയും അശ്ലീലം പറയുകയും പുറത്തെത്തി മുദ്രാവാക്യം മുഴക്കുകയും നേരില്‍ കണ്ടാല്‍ ഒപ്പം നിന്നു ഫോട്ടോ എടുത്ത് നാലു പേരെ കാണിക്കുകയും ചെയ്യുന്ന ഈ സമൂഹത്തിനു വേണ്ടത് സന്തോഷ് പണ്ഡിറ്റുമാരെയാണ്. അവരുടെ മൃഗയാവിനോദങ്ങള്‍ക്കുള്ള ഇരകളെ അവര്‍ തന്നെ കണ്ടെത്തിക്കൊള്ളും.

Share

Twitter Delicious Facebook Digg Stumbleupon Favorites More